ഒരു നിമിഷം

“നിത്യം ഹിതാഹാര വിഹാര സേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത
ദാതാസമ സത്യപര ക്ഷമവാന്‍
ആപ്തൊപസേവി ച ഭവതി അരോഗ”
(Asthanga hridayam)

(One,who always resorts to desireable food and regimen,is objective,apethetic to sensual affairs ,munificent ,straight forward,honest ,having patience and who values traditional wisdom will never be affected by diseases..

Google Search

9 February 2012

വ്യാജന്‍ മേയുന്ന ഔഷധ തോട്ടങ്ങള്‍

ഏറെക്കാലം ഡ്രാഫ്റ്റില്‍വിശ്രമിച്ച ഒരു പോസ്റ്റ്‌ ..

അങ്ങനെ പോകുന്നതിനുമുന്പ് അതും സംഭവിച്ചു.കാശു കൈയ്യിലുള്ള ആര്‍ക്കും ആരെ വേണമെങ്കിലും ചികിത്സിക്കാം.അതിനു സര്‍ക്കാര്‍ നിയമ പ്രാബല്യത്തോടെ  കൂട്ടുനില്‍ക്കും.  ആയുര്‍വേദ രംഗത്ത് വ്യാജന്മാര്‍ക്ക്  ചികിത്സ  അനുമതി നല്‍കിയതിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ആയുര്‍വേദത്തില്‍ കുറച്ചുകാലമായി പുകയുന്ന ഒരു വിഷയമാണ്‌ പാരമ്പര്യവൈദ്യക്കാര്‍..കുറെ കാലത്തെ അവഗണനയ്ക്ക് ശേഷം സായിപ്പിന്റെ കൈ പിടിച്ച്‌ ആയുര്‍വ്വേദം എഴുനേറ്റു നിന്ന ശേഷവും,അതുവഴി കുറെ പേര്‍ കാശുണ്ടാക്കി തുടങ്ങിയ ശേഷവും, ഉണ്ടായ ഒരു കൊതിക്കെറുവ് .ഇതിലേക്ക് എത്തിച്ച വസ്തുതകളിലേക്ക്  നോക്കാം.കേരളത്തില്‍ ഒരുപാട് നല്ല വൈദ്യന്മാര്‍ നല്ല രീതിയില്‍ ആരോഗ്യ പരിപാലനം നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.എന്നാല്‍ ബ്രിട്ടിഷ് ഭരണം വരുകയം അവര്‍ തങ്ങളുടെ അജണ്ടയുടെ ഭാഗമായി  തനതു വൈദ്യ ശാസ്ത്രങ്ങളെ തകര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തതോടെ ആയുര്‍ വേദതോടൊപ്പം  ഈ വൈദ്യന്മാരുടെയും നിലനില്‍പ്പ്‌ പരുങ്ങലിലായി.അങ്ങനെ ഇവരുടെ പുതിയ തലമുറകള്‍ ഉപജീവനത്തിനായി മറ്റു തൊഴിലുകള്‍ കണ്ടെത്തുകയും ചെയ്തു.ഇത് തികച്ചും സ്വാഭാവികമായ ഒരു മാറ്റം മാത്രമായിരുന്നു.എന്നാല്‍ സ്വാതന്ത്ര്യത്തിനു  ശേഷം  സര്‍ക്കാര്‍ ആയുര്‍വ്വേദത്തിന്റെ വളര്‍ച്ചക്ക് വേണ്ടി കമ്മറ്റികള്‍ രൂപികരിക്കുകയും അതുപ്രകാരം ഏകീകൃത സിലബസ് അനുസരിച്ച് ഉള്ള കോളേജുകള്‍ തുടങ്ങുകയും ചെയ്തു.അതോടെ സാമ്പ്രദായിക വിദ്യാഭ്യാസ രീതിയില്‍ പഠിച്ചു വന്നവര്‍ ഉപരിപഠനത്തിനു ആയുര്‍വ്വേദം തിരഞ്ഞെടുക്കുകയും ചെയ്തു..അങ്ങനെ അന്യം നിന്ന് പോകാവുന്ന അവസ്ഥയില്‍ നിന്നും ആയുര്‍വ്വേദം രക്ഷപെട്ടു.ഇതിനിടയിലും ആയുര്‍വേദം പഠിക്കണം എന്ന് ആഗ്രഹം ഉള്ള പാരമ്പര്യ വൈദ്യ കുടുംബങ്ങളിലെ കുട്ടികള്‍ കൊള്ലെജുകളില്‍  ചേര്‍ന്ന് പഠിച്ചു,അതിനു ബുദ്ധി ശേഷി ഇല്ലാത്തവര്‍ കേരളത്തിന്‌ പുറത്തെ സ്വാശ്രയത്തില്‍ ചേര്‍ന്നെങ്കിലും പഠിച്ചു.അവര്‍ ചികിത്സ നടത്തി പോരുകയും ചെയ്തു.താല്പര്യം ഇല്ലാത്ത വൈദ്യ കുടുംബ പിന്‍ഗാമികള്‍ മറ്റു വഴികളിലേക്ക് പോയി.കുറെയേറെ മഴകള്‍ക്ക്‌ ശേഷം ചില തകരകള്‍ കിളിര്തപ്പോള്‍ ഒരു ആശയം.ഇപ്പോള്‍ ആയുര്‍വ്വേദം അതിന്റെ ഗതകാല പ്രതാപം തിരിച്ചു പിടിച്ചിരിക്കുന്നു.നന്ദി പറയേണ്ടത് സായിപ്പിനോടും,പിന്നെ അവര്‍ പറഞ്ഞാല്‍ എന്തും ചെയ്യുന്ന നമ്മുടെ നാട്ടുകാരോടും ആണെങ്കിലും ഇതുകൊണ്ട് നാല് കാശുണ്ടാക്കാം എന്ന് അവര്‍ തിരിച്ചറിഞ്ഞു.അപ്പോളാണ് ഒരു ഗുലുമാല്‍.പഠിച്ചു ഡിഗ്രീം registration  ഒക്കെ ഉണ്ടങ്കിലെ ചികിത്സ എന്ന പരുപാടി പറ്റുകയുള്ളു എന്ന്.ഈ ഡിഗ്രി ഒക്കെ എടുക്കാനുള്ള കഴിവുണ്ടെങ്കില്‍ നമ്മള്‍ എന്നെ ആ വഴി നോക്കിയേനെ.  അപ്പൊ പിന്നെ പറ്റിയ പണി കൊടുക്കെണ്ടാവര്‍ക്കൊക്കെ കാശ് കൊടുത്തു registation തൊല്ല അവസാനിപ്പിക്കുക എന്നതാണ്. ആദ്യം കിട്ടിയ ബി ക്ലാസ്സ്‌  registration കോടതി കൊണ്ട് കളഞ്ഞു.എന്നാല്‍ പിന്നെ registration തന്നെ  വേണ്ടാന്ന് വെക്കുന്നതല്ലെ ബുദ്ധി ?.അങ്ങനെ ആ തുഗ്ലക്കിന്റെ ഉത്തരവും വന്നു .ആര്‍ക്കും ചികിത്സിക്കാം.39  വയസു പൂര്‍ത്തിയാകണം.പിന്നെ എതെന്ക്കിലും അപ്പുപ്പനോ അച്ഛനോ പണ്ട് "വൈദ്യന്‍'"ആയിരിക്കണം.പഠനം വേണ്ട,അറിവ് വേണ്ട ,കഴിവ് വേണ്ട.കാശു മാത്രം മതി. ഭരിക്കുന്നവര്‍ക്ക് നല്ലവണ്ണം കൊടുക്കാന്‍..

ഒരു ജനതയുടെ ആരോഗ്യതിനെ ആണ് ഇവര്‍ പല്ലിളിച്ച്‌ കാണിക്കുന്നത്."ന വൈദ്യ ശബ്ദം ലഭതേ പൂര്‍വ ജന്മനാ"- വൈദ്യ പദവി പാരമ്പര്യമായി കിട്ടുന്നതല്ല ,മറിച്ചു പഠനത്തിലൂടെ മാത്രം ലഭ്യമാകുന്നതാണ് - എന്ന് പറഞ്ഞ ഒരു ശാസ്ത്രത്തെ ആണ് ഇവരൊക്കെ വെല്ലു വിളിക്കുന്നത്‌.ഒരു പഠന രീതിയും പിന്തുടരാതെ ,മറ്റു ജോലികള്‍ ചെയ്തു വിരമിച്ചവരും,ഒരു ഗുമസ്ത പണിക്കുപോലും പോകാനുള്ള ശേഷി ഇല്ലാതെ വായി നോക്കി നടന്നവനും ഒക്കെ ഇപ്പോള്‍ സര്‍ക്കാര്‍ വക വൈദ്യന്മാരകുന്ന  നാണംകെട്ട  അവസ്ഥ.
സ്വന്തം ജനതയുടെ  ക്ഷേമത്തെയും ആരോഗ്യത്തെയും വിലമതിക്കുന്ന ഒരു സര്‍ക്കാരിനും ഭൂഷണമല്ലതന്നെ.

വാല്‍ക്കഷണം: അവസാനം  അവിടെയും കോടതി തന്നെ ശരണം .താല്‍ക്കാലിക നിരോധനതിലുടെ ആശ്വാസം .

7 July 2011

പിതാ രക്ഷതി കൌമാരേ ....

മനു സ്മൃതി അനുസരിച്ച് പോലും  ഒരു പെണ്‍കുട്ടിയെ കൌമാരകാലം വരെ രക്ഷിക്കേണ്ടത് പിതാവാണ്.അത് ബാല്യവിവാഹങ്ങളുടെ കാലത്തെ കാര്യം.ഇന്നാണെങ്കില്‍ വിവാഹം കഴിപ്പിക്കുന്ന യൌവനം വരെയും.

രാവിലെ പത്രം വായിക്കുമ്പോള്‍ രണ്ടു പിതൃ പീഡനങ്ങള്‍ എങ്കിലും കുറഞ്ഞത് കാണും .ഒരു അച്ഛന് എങ്ങനെ സ്വന്തം കുഞ്ഞിനെ ബലാല്‍ക്കാരം ചെയ്തു ,വില്‍ക്കാന്‍ സാധിക്കുന്നു? അല്ലെങ്കില്‍ സ്വന്തം കുഞ്ഞിന്‍റെ നൈര്‍മല്യമുള്ള മറ്റൊരു കുഞ്ഞിനെ  ബലാല്‍ക്കാരം ചെയ്യാന്‍ സാധിക്കുന്നു?എളുപ്പത്തിലൊന്നും മനസിലാക്കാന്‍ പറ്റാത്ത മാനുഷികമായ ക്രൂരതകള്‍.നിയമങ്ങള്‍ കൊണ്ടു തടയാന്‍ പറ്റാത്ത ,സത്യസന്ധവും ,സമഗ്രവുമായ പഠനങ്ങള്‍ നടത്തി ചികിത്സ നിശ്ചയിക്കേണ്ടുന്ന രോഗാതുരമായ അവസ്ഥയിലാണ് മലയാളികള്‍ എന്നത് ഭീതി ജനകമാണ്.നാം എന്നെങ്കിലും ആത്മപരിശോധന നടത്തുമോ ?സ്വന്തം ഉദാത്തതകളില്‍ അഭിരമിക്കാതെ,പുഴുക്കുതുകളിലെക്കും നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അല്ലെങ്കില്‍ കാമം കത്തുന്ന കണ്ണുകളെയും ഓര്‍ത്തു,നെഞ്ചില്‍ നെരിപ്പോടുമായി കഴിയുന്ന അമ്മപെങ്ങന്മാര്‍  നമുക്ക് എന്ത് അഭിമാനമാണ് നല്‍കുക?

3 April 2010

വിദ്യ എന്ന അഭ്യാസം

മാതൃഭൂമി ലേഖന പരമ്പര ആണ് ഇപ്പോള്‍ ഇങ്ങനെ ഒരു തിരിഞ്ഞു നോട്ടത്തിന് കാരണമായത് .കഴിഞ്ഞ കാലത്തിന്‍റെ ഓര്‍മകളും ,കയ്പ്പും മധുരവും.

ഞാന്‍ ലോവെര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി  വിദ്യാലയങ്ങളില്‍ പഠിച്ചത് ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നു..ഒരു നാട്ടിന്‍ പുറത്തെ ഭൌതിക സാഹചര്യങ്ങളുടെ കുറവുകള്‍മാത്രം അലങ്ഗാരമായി ഉണ്ടായിരുന്ന ഒരു സാധാരണ വിദ്യാലയം.പക്ഷെ അവിടുത്തെ അധ്യാപകരുടെ സ്നേഹം എല്ലാ കുറവുകളേയും അപ്രസക്തമാക്കുന്ന ഒന്നായിരുന്നു.ആ സ്നേഹവും കരുതലും ഞങ്ങളുടെ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്ക് വഹിച്ചു എന്നത് നിസ്തര്‍ക്കമാണ്.ആദ്യമായി വിദ്യാലയത്തില്‍ ചെല്ലുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതുവരെ വളര്‍ന്ന സാഹചര്യത്തില്‍ നിന്നുള്ള ഒരു പറിച്ചു നടല്‍ ആണ് വിദ്യാലയ ജീവിതം.തന്റെ വ്യക്തിത്വം തിരിച്ചറിയാനും ,പരിപോഷിപ്പിക്കാനും കുറവുകള്‍ മാറ്റി അതിനെ മനോഹരമാക്കാനും ഒരു കുട്ടി അവിടെ നിന്ന് പഠിച്ചു തുടങ്ങുന്നു.അവിടെയാണ് പ്രൈമറി അധ്യാപകരുടെ പ്രസക്തി.അവരുടെ കഴിവാണ് ഒരു കുട്ടിയെ വാര്തെടുക്കുന്നതും കൂടുതല്‍ നേട്ടങ്ങള്‍ക്കായി പ്രപ്തരാക്കുന്നതും.എന്നാല്‍ ഇന്നത്തെ നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സ്ഥിതി നോക്ക്..കുറെയേറെ അര്‍ത്ഥശൂന്യമായ പരീക്ഷണങ്ങളുടെ ബലിയാടുകള്‍ ആകുകയാണ് നമ്മുടെ കുഞ്ഞു തലമുറ .മികച്ച വിദ്യഭ്യാസം എന്നത് ഇന്ന് പൊതുവില്‍ ഒരു മരീചികയാകുന്നു,പണമില്ലാത്തവര്‍ക്ക്‌.ഈ ദുസ്ഥിക്ക് കേന്ദ്ര നിയമം വഴി ഒരു പരുധി വരെ അറുതിവരും എന്ന് പ്രതീക്ഷിക്കാം.
ഇനി പ്രാഥമിക വിധ്യഭായസതിന്ടെ നിലവാരത്തിലേക്ക്.ലോകബാങ്കിന്റെ പണം നേടിയെടുക്കാനും ,അത് വെട്ടിച്ചു തിന്നാനും ഉള്ള ഒരു വഴിമാത്രമാനിന്നു വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍.ദീര്‍ഘ ദൃഷ്ടി ഇല്ലാത്ത കുറെ കോമാളിത്തരങ്ങള്‍ മാത്രമായി അവ അധപതിചിരിക്കുന്നു.ഡി പി ഇ പി യുടെ കാര്യം തന്നെ നോക്കാം.കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലതായത് പോലെ സിലബസ്‌ ലഘൂകരിച്ചു അതിലൊന്നും ഇല്ലാതായി.പഠനത്തില്‍ പിന്നാക്കം  നില്‍ക്കുന്ന കുട്ടികള്‍ക്ക് സവിശേഷ ശ്രദ്ധയും ,പ്രത്യേക പരിശീലനവും നല്‍കി ഏറ്റവും മിടുക്കരാക്കുക എന്നാ സാമാന്യ ബുദ്ധിക്ക് പകരം ,1+1=3 എന്ന് പറയുന്നവര്‍ക്കും,അവന്റെ യുക്തിക്ക് അതാണ് ശരി ,അതിനാല്‍ അതും ശരിയാകുന്നു എന്നതുപോലുള്ള തമാശകളും ഇതില്‍ കാണാം.തലവേദന വന്നാല്‍ ചികിത്സിച്ചു മാറ്റെണ്ടതിനുപകരം തലതന്നെ വേണ്ടാന്നു വെക്കുന്ന ഉത്തരാധുനിക പരിഷ്ക്കാരം.അതിനാല്‍ ഒരു ഗുണമുണ്ടായി.സ്വകാര്യ വിദ്യാലയങ്ങള്‍ പെട്ട് പെരുകി.പണമില്ലാത്തവന്‍ കടമെടുത്തും പഠിപ്പിക്കാന്‍ നിര്‍ബധരായി.ഫലം ..അവസാനം പലപ്പോളും കൂട്ട  ആത്മഹത്യകള്‍ ..പണ്ടത്തെ സിലബസ്‌ ഇന് എന്തായിരുന്നു ഇത്രകുഴപ്പം?അത് പടിചിട്ടല്ലെ മലയാളികള്‍ ലോകം മുഴുവം എത്തിയത് ?പ്രശംസക്ക് അര്‍ഹരായത്?അതിനാല്‍ തന്നെ ഇപ്പോള്‍ നമുക്ക് കുറവുള്ളത് സിലബസ്‌ ഒന്നുമല്ല..അത് അര്‍പ്പണ മനോഭാവം തന്നെയാണ്.പ്രാഥമിക തലത്തില്‍ മികവുറ്റ അധ്യാപകര്‍ ഉണ്ടാകുന്നില്ല എന്ന ദുഖ സത്യം.പാവനമായ അധ്യാപനവൃത്തി ഇന്ന് മറ്റൊരു തൊഴിലുപോലെ വെറും ഉപജീവനമാര്‍ഗം മാത്രമായി തരാം താഴുന്നു.പഴയ തലമുറ മുറുകെ പിടിച്ച മൂല്യങ്ങള്‍ കൈമോശം വന്ന ഒരു പുതു തലമുറ അധ്യാപകരില്‍ നിന്ന് അധികമൊന്നും പതീക്ഷിക്കാനെ  പാടില്ല എന്നത് മറ്റൊരു സത്യം.കുട്ടികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന,കരുതലോടെ കൈപിടിച്ച് നടത്തുന്ന ഒരു കൂട്ടം അധ്യാപകരുടെ അഭാവം.ഒരു ഉപജീവനം എന്ന നില മാത്രമായപ്പോള്‍ ഇതിലും വേതനം കിട്ടുന്ന ,മികച്ച ജോലികളിലേക്ക് ആള്‍ക്കാര്‍ മാറിപ്പോകുന്നു.അതിനാല്‍ തന്നെ മികച്ച സേവന വേതന വ്യവസ്ഥ താഴെ തട്ടിലെക്കും കൊണ്ട് വരിക എന്നത് ഇക്കാര്യത്തില്‍ പ്രധാനമാണ്.സിലബസ്‌ മാറുന്നതില്‍ അധികം എന്റെ അഭിപ്രായത്തില്‍ മാറേണ്ടത് അധ്യാപന പരിശീലന പരുപാടി ആണ്.എന്റെ അറിവില്‍ ഇപ്പോളും അതിന്റെ ചിട്ടവട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.അത് മാറ്റി തങ്ങള്‍ ചെയ്യുന്ന ജോലി എന്നത് ഒരു രാജ്യത്തിന്റെ ഭാവി ശ്രേയസ് തീരുമാനിക്കുക എന്ന സുപ്രധാനമായ കാര്യമാണെന്ന അവബോധം ഉണ്ടാക്കുന്ന ഒരു പരിശീലന പദ്ധതിക്ക് രൂപം നല്‍കുക എന്നതാണ്.നല്ല തടിയിലെ നല്ല ശില്‍പം വിരിയു എന്നതിനാല്‍ ഇതിനു വരേണ്ട ആള്‍ക്കാര്‍ മികച്ച ശേഷി ഉള്ളവരായിരിക്കണം.അതിനു അവരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കേണ്ടി ഇരിക്കുന്നു.
ഹൈ സ്കൂള്‍ മുതല്‍ മേലോട്ടനെന്കില്‍ ,ഊഷ്മളമായ ഒരു വ്യക്തി ബന്ധം വിദ്യാര്‍ഥി അധ്യാപക തലത്തില്‍ ഇല്ല തന്നെ.ഇതൊക്കെ മാറാതെ ,തന്റെ അധ്യാപകനെ ആദരവോടെ സമീപിക്കുന്നവിദ്യാര്‍ഥിയെ ,തന്റെ വിദ്യാര്‍ഥിയെ മനസ് തുറന്നു സ്നേഹിക്കുന്ന അധ്യാപകനും ഇല്ലാത്തിടത്തോളം നമ്മുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപെടുകയില്ല.അതിനാല്‍ തന്നെ അഴിച്ചുപണി ഏറ്റവും താഴെ നിന്ന് തന്നെ വേണം.വക്ര  ബുദ്ധിയും ,അനാവശ്യ പിടിവാശികള്‍ ഉപേക്ഷിച്ചു കൊണ്ട് തുടങ്ങേണ്ടിയിരിക്കുന്നു,പ്രത്യാശ ഭരിതമായ ഒരു നല്ല നാളേക്ക് വേണ്ടി....

വാല്‍ക്കഷണം.
തൊടുപുഴ കോളേജ് ലെ ചോദ്യപേപ്പര്‍ ഇങ്ങനെ ആയിരുന്നത്രെ

ചോദ്യം :ഉചിതമായ ചിഹ്നം ചേര്‍ക്കുക
മുഹമ്മദ്: പടച്ചോനെ പടച്ചോനെ

ദൈവം    :എന്താടാ നായിന്റെ മോനെ

ബാക്കി പിന്നെയുമുണ്ട്.എന്നാലും ഇതുമതിയായിരുന്നു ഞെട്ടാന്‍.ഇത്തരം "അധ്യാപകരുടെ "സംസ്കാരം ഓര്‍ത്തു തൊലി ഉരിഞ്ഞു പോകുന്നു.ഇവന്മാരൊക്കെ പഠിപ്പിച്ചാല്‍ വിദ്യാര്‍ഥി നേടുന്ന സംസ്കാരം എന്താണെന്നു ഊഹിക്കാമല്ലോ...ദൈവം രക്ഷിക്കട്ടെ....

12 October 2009

ഒരു തരൂരിയന്‍ തൊഴുത്ത് .

കുറെ കാലമായി നമ്മുടെ തരൂര്‍ ഇങ്ങനെ കിടന്നു കറങ്ങുന്നു.എങ്കില്‍ അതിയാനെ ഒന്ന്  ശരിയാക്കി കളയാം  എന്ന് തോന്നി .
തരൂരിലേക്ക് വരാം.വേരുകള്‍ കൊണ്ട് കേരളീയനെങ്കിലും പഠിച്ചത് മുഴുവന്‍ കേരളത്തിന്‌ പുറത്ത്.ഡല്‍ഹിയിലെ സെന്റ്‌ സ്റ്റീഫന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം അമേരിക്കയില്‍ പോയി സ്കോലര്ഷിപ് ഓടെ ബാകി പഠനം.പിന്നീട്  ഐക്യ രാഷ്ട്ര സഭയില്‍ ഉദ്യോഗസ്ഥനായ ഇദേഹം പടിപടിയായി അണ്ടര്‍ സെക്രടറി വരെ ആയി ഉയര്‍ന്നു.സെക്രടറി ജനറല്‍ ഇന് ആയുള്ള മത്സരത്തില്‍ അമേരിക്കയുടെയും ചൈനയുടെയും പിങ്ക് സ്ലിപ്‌ വാങ്ങി മാന്യമായി തോല്‍ക്കുകയും ചെയ്തു.പിന്നീടാണ്‌ ഇന്ത്യന്‍ ജനതയെ സേവിക്കണം എന്ന ആഗ്രഹവും ആയി ,പണ്ട് താന്‍ കളിയാക്കിയ അതേ നെഹ്‌റു വംശാവലിയുടെ വിനീത ദാസനായി ,നമ്മുടെ സ്വന്തം തെരന്തോരത്ത് നിന്ന് പാര്‍ലമെന്റില്‍ എത്തുകയും ,മന്ത്രിപ്പണി ഏറ്റെടുക്കുകയും ചെയ്തത്.
ഈകാര്യങ്ങളും ,പിന്നീടുണ്ടാക്കിയ ,ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും  നമ്മള്‍ക്കെല്ലാം ഒരു വിധം അറിയാം.
എന്താണ് ഇദ്ദേഹത്തിന്റെ പേരിലുള്ള ആരോപണങ്ങള്‍?
1.ട്വിട്ടരിലാണ് ഇതു നേരവും.പുറത്ത് വരാരെ ഇല്ല
2.പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നു.അഹംകാരി
3.തെരംതോരത്തിന് വേണ്ടി  ഒന്നും ചെയ്യുന്നില്ല.പണ്ടത്തെ സ്നേഹം ഒക്കെ പോയി.
ഇതൊക്കെയാണ് പ്രധാന ആരോപനങ്ങളായി  എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്.


എനിക്ക് തോന്നിയ കുറെ കാര്യങ്ങള്‍.
തൊഴുത്ത് വിവാദം  തന്നെ.ആ കാണിച്ചു കൂട്ടലിനെ പിന്നെ എന്താണ് പറയുക ?ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വൃഥാ അഭ്യാസങ്ങള്‍.ഇത്രക്കും സാമ്പതിക്ക സംരക്ഷണം ഉദെശിക്കുന്നു എങ്കില്‍ വേറൊന്നും ചെയ്യേണ്ട.വലിഞ്ഞു നീണ്ടു  പോകുന്ന സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ മതി.വേറെ പണം ചോരുന്ന ആയിരക്കണക്കിന് മേഘലകള്‍ ഉണ്ട്.ഒരു ദിവസം കൊണ്ട് എല്ലാം ശെരിയാക്കാന്‍ പറ്റില്ലെങ്കിലും ,കുറെ നടപടികള്‍ എങ്കിലും തുടങ്ങാമായിരുന്നു.എന്നിട്ട്,ജനത്തിനെ വിഡ്ഢികള്‍ ആക്കുന്ന കുറച്ചു കലാപരുപാടികള്‍ അല്ലാതെ ,എന്തെങ്കിലും ആത്മാര്‍ദ്ത്തയുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയോ?ഈ കന്നാലികലെ ഇതിലും മാന്യമായി എന്താണ് വിളിക്കുക? 
ട്വിറ്റെര്‍ ഉപയോഗിക്കുന്നത് മഹാപാപം വല്ലതും ആണോ?അങ്ങേര്‍ അതിലുടെ പറയുന്നത് ,ചെയ്ത ജോലികളെ പറ്റി ആണെന്ന് ഫോളോ ചെയ്യുന്ന ആര്‍ക്കും മനസിലാക്കാവുന്നതെ ഉള്ളു.അതിലെന്താണ് തെറ്റ്?ഇത്രയും കാലം എതെങ്കിലും മന്ത്രി പൊതുജനത്തോട് ഞാന്‍ ഇന്ന ജോലിയാണ് ഇന്ന് ചെയ്തത് എന്ന് പറഞ്ഞിട്ടുണ്ടോ?മൈതാന കവലപ്രസങ്ങങ്ങളില്‍ എന്‍റെ പണി നാട്ടില്‍ തേനും പാലും ഒഴുക്കുകയാനെന്നും,നിങ്ങള്‍ അതില്‍ മുങ്ങി ചാവാതെ വല്ല തെങ്ങിനെ മുകളിലും കയറി രക്ഷപെടാനും പറയുന്നതൊഴിച്ചു? യഥാര്‍ത്ഥത്തില്‍ തരൂര്‍ ചെയ്യുന്ന കാര്യം അല്ലെ  എല്ലാ മന്ത്രിമാരും ചെയ്യേണ്ടത്?ഇന്ന് ഞാന്‍  ഈ ജോലി ഒക്കെ ചെയ്തു ,അതിന്റെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെന്ന് ?തീര്‍ച്ചയായും  ഒരു മന്ത്രിക്കും ചെയ്യുന്ന എല്ലാ കാര്യങ്ങളും വിളിച്ചുപറയാന്‍ പറ്റില്ല.കാരണം ചെയ്തതൊക്കെ വിളിച്ചു പറഞ്ഞാല്‍ ...പെറ്റ  തള്ള പോലും സഹിക്കില് ,പിന്നല്ലെ നമ്മള്‍ !!
താന്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെയാണ് പിന്നെ ഇന്ത്യാ മഹാരാജ്യത്തെ എല്ലാ ജനങ്ങളെയും ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ അറിയിക്കുക. ?എല്ലാവരെയും അറിയിചില്ലെന്കിലും,കഴിയുന്നത്ര പേരെ അറിയിച്ചുകൂടെ?അതിനുള്ള ഒരു മാധ്യമം മാത്രമായി ഇതിനെ കണ്ടാല്‍ പോരെ?കൂടുതല്‍ വിപുലവും,ഔദ്യോഗികവും ആയ ഒരു സംവിധാനതിലെകുള്ള ആദ്യ പടി.ഇങ്ങനെ പൊതു  ജനങ്ങളോട് ദിവസവും ഉത്തരം പറയേണ്ടുന്ന ,നിയമപരമായ ഒരു ബാധ്യത വന്നാല്‍ മാത്രമേ നമ്മുടെ രാജ്യം നന്നാകു.അങ്ങനെ വരുമ്പോള്‍ ഭരണം കൂടുതല്‍ സുതാര്യമാകും .അഴിമതി കുറെ എങ്കിലും കുറയും
പിന്നീടുള്ള ഒരു ആരോപണം കമ്പ്യൂട്ടര്‍ കോടിക്കണക്കിനു ദാരിദ്രനാരായണന്‍ മാരായ ഇന്ത്യക്കാര്‍ക്ക്   ഇല്ലാത്തതിനാല്‍ ഒരു മന്ത്രി ട്വീട്ടന്‍ പാടില്ല.!!! നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കണം..ഇന്ത്യയിലെ  മന്ത്രിമാര്‍ മുഴുവന്‍ ഓലപ്പുരയില്‍,കീറചാക്കു വിരിച്ചാണ് ഉറങ്ങുന്നതു..കഴിക്കാനോ,ഉണക്ക റൊട്ടിയും സവാളയും.ഇതൊന്നും ഓര്‍ക്കാതെ നമ്മള്‍ മൂന്നു നേരവും കോഴിക്കാലും കടിച്ചു തിന്നു ,മെത്തയില്‍ കിടന്നു ഉറങ്ങുന്നു..
വേറൊരു കാര്യം ,ഒന്നുമില്ലെങ്കിലും നമുക്ക് തരൂരിനെ പ്രസക്തമായ വല്ല കാര്യങ്ങളും അറിയിക്കണം എങ്കില്‍ ,അതിനെങ്കിലും സാധിക്കും എന്നാണ്.പഴയ മന്ത്രി അഹമ്മദ് എന്‍റെ  സ്വന്തം M P ആയിരുന്നു.പറഞ്ഞിട്ടെന്താ..ആ മനുഷ്യനെ ഒന്ന് കാണാന്‍ പോലും എന്ത് പ്രയാസമായിരുന്നു..പിന്നല്ലെ എന്തെന്ക്കിലും പറയുന്നത്.കേരളത്തിലെ ഒരു മന്ത്രിയുടെ P Aപ്രസക്തമായ ഒരു വിഷയത്തില്‍ ഇധേഹത്തിനു കത്തയച്ചതും ,വെറുമൊരു P Aഎനിക്ക് കത്തെഴുതാണോ എന്ന് അദ്ദേഹം പ്രതികരിച്ചതും നിങ്ങള്‍ മറന്നു കാണില്ല..അപ്പൊ നമ്മള്‍ സാധാരണക്കാരുടെ കഥ ദൈവം കണ്ടു !!
ഇനി പഞ്ച നക്ഷത്ര വാസം.അങ്ങേര്‍ക്കു കാശുണ്ടെങ്കില്‍ താമസിക്കട്ടെ.പിന്നെ നമ്മുടെ  രാജ്യത്ത് ഇത് ഒരു ശെരിയായ മാത്രുകയാണോ എന്ന കാര്യം.തീര്‍ച്ചയായും അല്ല.പക്ഷെ ഒന്ന് ചിന്തിക്കു.ഈ രാഷ്ട്രീയക്കാര്‍ വിഹിതമായ മാര്‍ഗങ്ങളില്‍ ചിലവഴിക്കുന്ന തുക കണ്ടാല്‍ തന്നെ നമുക്ക് ഹൃദയാഘാതം വരും.അലവന്‍സുകള്‍,ആശ്രിത വര്‍ഗത്തെ തീറ്റി പോറ്റുന്ന ചിലവുകള്‍ ,യാത്ര ചിലവുകള്‍..ആരും അമ്പരന്നു പോകുന്ന കണക്കുകള്‍ ആണിവ.ഇതൊക്കെ ഇന്ത്യയിലെ പാവപ്പെട്ടവരെ നന്നാക്കാന്‍ ആണോ ചിലവഴിക്കുന്നത്?ഇതിനെ ഒന്നും കണക്കുകള്‍ സ്വമേധയ എന്ത് കൊണ്ട് സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല?ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഇത്  ചോദിക്കാതെ അറിയാനുള്ള അവകാശമില്ലെ?
അപ്പോള്‍ ഇതെല്ലം നാട്യങ്ങള്‍ മാത്രമാണ്.വെറും പുറമ്പൂച്.ഉമ്മന്‍ ചാണ്ടിയുടെ വാചകങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കും.പുതിയ ഖാദര്‍ ഷര്‍ട്ട്‌ വാങ്ങി കീറി തുന്നി ഇട്ടുകൊണ്ട്‌ നടക്കുകയും,എല്ലാവരെയും കാണുമ്പോള്‍ വെളുക്കെ ചിരിക്കുകയും മാത്രമല്ലെ ഇവരൊക്കെ ചെയ്യുന്നത്?ഒരു തരിമ്ബെന്കിലും ഇവര്‍ക്ക് ജനത്തോടു ആത്മാര്ധത ഉണ്ടോ ?ഇവരൊക്കെ ബിനാമിയായി ഉണ്ടാക്കുന്ന,കൊള്ളയടിക്കുന്ന തുക എന്ത് വലുതായിരിക്കും എന്ന് ഓര്‍ക്കുക.അവിടെയാണ് തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്‌.നാട്യങ്ങളില്ലാത്ത, നിഷ്കളങ്കന്‍ ആണെന്നൊന്നും എനിക്കഭിപ്രായമില്ല,പക്ഷെ ചെയ്യുന്ന കാര്യങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കുന്നുണ്ട്‌.മറ്റൊരു കാര്യവും ഓര്‍ക്കുക .അദേഹത്തിന് നല്കാനുള്ള വസതി സമയത്തിന് നല്‍കാത്തതിന്റെ പ്രശനവും പഞ്ചനക്ഷത്ര വാസത്തില്‍ ഉണ്ടെന്ന്.
ഇനി അടുത്ത ഗുസ്തി.ഗാന്ധിജയന്തി അവധി വേണ്ട എന്ന് പറഞ്ഞ കാര്യം.അതിലെന്താ തെറ്റ്?നിങ്ങള്‍ കലണ്ടര്‍ ഒന്നെടുത്തു നോക്ക്.ലോകത്ത് ഇത്രേം അവധി ദിവസങ്ങള്‍ ഉള്ള ഒരു രാജ്യം കാണില്ല.തൊട്ടതിനും,പിടിച്ചതിനും ഒക്കെ അവധി.ആര് ജനിച്ചാലും ,മരിച്ചാലും അവധി.ആര്‍ക്കുവേണ്ടിയാണിത്?അപ്പോള്‍ പറയും നമ്മള്‍ വിഭിന്ന സംസ്ക്രിതികളുടെ സംഗമ ഭൂമിയാണ്‌.പക്ഷെ പ്രാദേശികമായി എല്ലാവരും ആഘോഷിക്കുന്ന ദിവസങ്ങള്‍ക്കു പോരെ അവധി?അല്ലെങ്കില്‍ പ്രധാന മത വിഭാഗങ്ങളുടെ പ്രധാന ഉത്സവ ദിവസങ്ങള്‍ക്കു?എന്തിനാണ് എല്ലാവരും ,മരിച്ചാലും,ജനിച്ചാലും അവധി നല്‍കുന്നത്?പിന്നീടത്‌ സ്ഥിരമാക്കുന്നത്?ഇതിനെതിരെ പ്രധിഷെധിക്കുന്നവര്‍  ഒന്നോര്‍ക്കണം..കോടിക്കണക്കിനു ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ ഈ അവധി ഒന്നും ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്.അതുകൊണ്ട് ആരും മരിച്ചതായി അറിവില്ല.അപ്പോള്‍ അതേ തൊഴില്‍ സംസ്കാരം ഇന്ത്യയില്‍ വന്നാല്‍ ആര്‍ക്കാണ് ഗുണം? നമ്മള്‍ ബ്രിടിഷു കാരന്റെ സംസ്കാരത്തിലെ എല്ലാ ചീത്ത വശങ്ങളും ,അതിനെക്കാള്‍ മനോഹരമായി,സ്വന്തമാക്കി കൊണ്ട് നടക്കുന്നവരാണ്.അപ്പോള്‍ അവരുടെ ചില നല്ല വശങ്ങളും സ്വന്തമാക്കിക്കൂടെ?
എനിക്ക് തോന്നുന്നത് തരൂരിനെ പോലെയുള്ള വിദ്യാ സമ്പന്നരായ ആള്‍ക്കാര്‍ ,നമ്മുടെ ഭരണത്തിന് നല്ലതാകുമെന്നാണ്.പക്ഷെ തരൂര്‍ ഒരു നല്ല ഇന്ത്യന്‍ രാഷ്ട്രീയക്കാരനല്ല.അഭിനയം പോര.തരൂരിന്റെ ഒരു വലിയ പോരായ്മ,അങ്ങേര്‍ ഇന്ത്യന്‍ ജീവിത സാഹചര്യങ്ങളോട് ഇണങ്ങി വരുന്നതെ ഉള്ളു എന്നത്.ഇപ്പോഴുള്ളത്ര എങ്കിലും സത്യസന്ധതയോടെ,കുറച്ചു മികച്ച സാഹചര്യാനുസൃതമായ പെരുമാറ്റങ്ങളും കൂടി ഉണ്ടായാല്‍ തരൂരിന് തീര്‍ച്ചയായും ശോഭിക്കം.അത് തരൂരിനും രാജ്യത്തിനും ഗുണകരം ആയിരിക്കുമെന്ന് വിശ്വസിക്കുന്നു.

16 September 2009

അഭയമില്ലാത്തോര്‍

ക്രിസ്തു ദേവനെ അവര്‍ പണ്ടെ കൊന്നത് നന്നായി...ഇല്ലെങ്കില്‍ ചിലപ്പോള്‍ അദേഹം ഇന്നലെ കുറെ പേരെ എസ് കത്തി കൊണ്ട് കുത്തി കൊന്നിട്ട് ആത്മഹത്യ ചെയ്തേനെ .ദയവായി ക്രിസ്ത്യാനികള്‍ ഈ പോസ്റ്റില്‍ മത നിന്ദ ആരോപിക്കരുത് . അഭയ കേസ് തന്നെ ആണ് പ്രതിപാദ്യ വിഷയം എന്നതിനാലാണ് മുന്‍‌കൂര്‍ ജാമ്യം .നാര്‍ക്കോവീഡിയോ കള്‍ കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ കുറിക്കുന്നു എന്ന് മാത്രം .
എന്തിനാണ് ഇത്രയും നാണം കെട്ടിട്ടും കത്തോലിക്ക സഭ പ്രതികളെ സംരക്ഷിക്കുന്നതും ,ന്യായികരിക്കുന്നതും ?വെറും നാലാം കിട രാഷ്ട്രീയക്കാര്‍ പെരുമാരേണ്ടത് പോലെ ആണോ ആത്മീയ ഔനിത്ത്യം ഉള്ള ഒരു സഭ പെരുമാരേണ്ടത് ? കൊലപാതകികള്‍ക്കും , അവര്‍ക്ക് കിടക്കവിരിക്കുന്നവര്‍ക്കും സംരക്ഷണം കൊടുക്കുന്നതാണോ ഒരു സഭ ചെയ്യേണ്ടത് ? ഈ കേസില്‍ ല്‍ കുറ്റാരോപിതര്‍ മാത്രമാണ് അച്ചന്മാരും "കന്യ സ്ത്രീയും "എന്ന് വാദത്തിനു വേണ്ടി വാദിക്കാം .പക്ഷെ ഇതിലൊക്കെ ഉപരിയായി മനസാക്ഷി എന്നൊന്നില്ലേ ? വാദത്തിനു വേണ്ടി നാര്‍ക്കോ അനാലിസിസ്‌ ന്റെ വിശ്വാസ്യതയെയും തള്ളി പറയാം.കാരണം ഇതിനുപയോഗിക്കുന്ന പല മരുന്നുകളും പലപ്പോളും രോഗിയെ വിചിത്രമായ ഭാവനകളിലേക്ക് നയിക്കുന്നതായും പഠനങ്ങള്‍ ഉണ്ട്.ഇന്ത്യയില്‍ ഉപയോഗിക്കുന്ന "സോഡിയം തയോപെന്ടാല്‍ "താരതമ്യേന കുറവുകള്‍ ഇല്ലാത്ത ഒന്നാണെന്ന് പറയാം.എന്നാല്‍ മൂന്നു കുറ്റാരോപിതരും തികച്ചും സാമ്യമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും സാങ്കേതികത്തില്‍ തൂങ്ങുന്നത് ലജ്ജാകരം എന്നെ പറയാന്‍ പറ്റു.മാത്രമല്ല സത്യം പറഞ്ഞു പോകും എന്ന് ഉറപ്പുള്ള മറ്റു "കന്യ സ്ത്രീകളെ " യും അടുക്കളക്കാരിയെയും ഇരുപതു ലെക്ഷം വരെ മുടക്കി സ്റ്റേ വാങ്ങി രക്ഷിക്കാനും സഭ ശ്രമിക്കുന്നു .സെഭി ആകട്ടെ രണ്ടു മരിക്കൂരും ,കാശുമുന്ടെന്കില്‍ വെച്ച് പിടിപ്പിക്കുന്ന കന്യാ ചര്‍മം ഫിറ്റ്‌ ചെയ്തു കന്യകയായി നടക്കുന്നു .കേരളത്തിലെ ജനങ്ങള്‍ ഇത്രയും വിഡ്ഢികള്‍ ആണെന്നാണോ കത്തോലിക്കാ സഭ ധരിച്ചിരിക്കുന്നത്‌ ? കേരളത്തിലെ മുഴുവന്‍ ജനങള്‍ക്കും അറിയാം എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചതെന്നു.പക്ഷെ ജനത്തിന് പോലീസിന്റെ പണി ചെയ്യാന്‍ പറ്റില്ലല്ലോ.ഈ ടേപ്പ് ഇല്‍ പോലും ഒരു കാര്യം സത്യമാണ്.നല്ല വണ്ണം മുറിച്ചു നീക്കിയിട്ടുണ്ട്.കേരളത്തില്‍ ഇത്രയധികം രാഷ്ട്രീയ ,ഉന്നത ഇടപെടലുകള്‍ നടന്നിട്ടുള്ള ഒരു കേസ് ഉണ്ടോ എന്ന് സംശയമാണ് .ഈ ഇടപെടലുകളുടെ പരാമര്‍ശം നടന്നിട്ടുള്ള ഭാഗമായിരിക്കാം നീക്കിയിരിക്കുന്നത്.സത്യസന്ധരായ,മാന്യന്മാരായ സാധാരണ ക്രിസ്ത്യാനികളുടെ വോട്ടു ബാങ്ക് കാണിച്ചു രാഷ്ട്രീയക്കാരെ വിരട്ടി ചീഞ്ഞു നാറുന്ന ഇവറ്റകളെ വെച്ചുകൊണ്ടിരിക്കുന്ന സഭ മേലാവികള്‍ക്കും കാണില്ലെ എന്തെങ്കിലുമോക്കെ മറയ്ക്കാന്‍ ? അല്ലെന്ക്കില്‍ ധീരമായി ചിന്തിക്കാനും,പ്രവര്‍ത്തിക്കാനും എന്തിനു ഭയക്കണം ? ഒരു കാര്യം കൂടി സഭ മനസിലാക്കേണം.ഇന്നലത്തെ ഒരു ചാനെല്‍ വോട്ടിങ്ങില്‍ 97 % പേരും ഈതെളിവുകള്‍ കൃത്രിമമല്ല എന്ന് പറഞ്ഞു .ചാനെലിലേക്ക് വിളിച്ച എല്ലാ ക്രിസ്ത്യാനികളും സഭയെ പരിഹസിക്കുകയാണ് ചെയ്തത്.ഒരു കൊച്ചു പെണ്‍കുട്ടിയെ നിര്‍ദയം തല്ലിക്കൊന്നു കിണറ്റിലിട്ട ശേഷം ,മനുഷ്യാവകശങ്ങലെക്കുരിച്ചു ലോഹയുമിട്ട് പ്രസംഗിക്കുന്നു .ഇവരുടെ മനുഷ്യാവകാശങ്ങളെ ആര്‍ക്കാണ്‌ മാനിക്കാന്‍ പറ്റുക ?സഭ തിരിച്ചറിയേണ്ടിയിരിക്കുന്നു .നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് മലര്‍ന്നു കിടന്നു തുപ്പുക മാത്രമാണ്. കത്തോലിക്കാ സഭ ഇനിയെങ്കിലും അച്ചന്മാരെ കല്യാണം കഴിക്കാന്‍ അനുവദിക്കണം.മറ്റു പല ക്രിസ്ത്യന്‍ സഭകളിലും കല്യാണം കഴിച്ചവരും ,അല്ലാത്തവരും ആയ അച്ചന്മാര്‍ ഉണ്ടല്ലോ?അപ്പോള്‍ കാമം അടക്കാന്‍ പറ്റാത്ത അച്ചന്മാര്‍ കെട്ടി ഒതുങ്ങിക്കോളും.അല്ലാത്തവര്‍ക്ക് ബ്രഹ്മച്ചര്യത്തിലൂടി ജീവിക്കുകയും ചെയ്യാം.ദയരകളില്‍ ഇത്തരം ഒന്നോ രണ്ടോ "കോട്ടുരി തൃക്കയ്യില്‍" പിടിച്ച അച്ചന്മാര്‍ ഉണ്ടെങ്കില്‍ ബാകിയുള്ളവരുടെയും മാനവും സമാധാനവും പോകും എന്നും സഭ ഓര്‍ക്കുക. അല്ലെങ്കില്‍ അച്ചന്പട്ടം കൊടുക്കുന്നതിനു മുന്‍പ് എല്ലാവരുടെയും വൃഷണം നീക്കം ചെയ്യുക.അന്ങനെ ചെയ്തില്ലെങ്കില്‍ധാരാളം കന്യാസ്ത്രീകള്‍ക്ക് കന്യാ ചര്‍മം ശസ്ത്രക്രിയയില്‍ കൂടി ഉണ്ടാക്കേണ്ട ഗതികേട് വരും .(മാന്യന്മാരായ ഭൂരിപക്ഷം വരുന്ന ക്രൈസ്തവ സന്യാസി സമൂഹത്തോട് എനിക്കും ആദരവാനുള്ളത്.പക്ഷെ ഇപ്പോള്‍ കത്തോലിക്കാ സഭ നേത്രുതം എടുക്കുന്ന നിലപാടുകള്‍ അറപ്പുളവാക്കുന്നവ ആണ് എന്ന് പറയാതെ വയ്യ .)
അഭയക്ക്‌ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നീതി ലഭിക്കും എന്ന് വിശ്വസിക്കുന്നു,പ്രാര്‍ത്ഥിക്കുന്നു .

23 August 2009

ഓണ പ്രതിഷേധം


കഴിഞ്ഞ ദിവസം പത്രം വായിച്ചപ്പോള്‍ ആണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അറിഞ്ഞത് .കേരളത്തില്‍ തുടര്‍ച്ചയായി 4 ദിവസം ഉണങ്ങി വരണ്ട ദിവസങ്ങള്‍ (Dry day) ആയിരിക്കുമത്രേ ! അതും നമ്മുടെ പൊന്നോണ ദിവസങ്ങളില്‍ !നിങ്ങളൊന്നു ഓര്‍ത്തു നോക്ക്, ഒരു ജനകീയ ഗൊവെര്മെന്ടിനു ഇതിലും വലിയ എന്ത് ജന ദ്രോഹം ആണ് ചെയ്യുവാന്‍ പറ്റുക ? ആരെങ്കിലും അതിനെതിരെ പ്രതിഷേധിച്ചുവോ എന്ന് നോക്ക് ? ? ഒരു ബിവേരജസ് കോര്‍പറേഷന്‍ മാത്രം .അവസാനം അവര്‍ മാത്രമെ നമുക്കുവേണ്ടി ശബ്ദിക്കാന്‍ വേണ്ടി ഉണ്ടായിരുന്നുള്ളൂ. ലോകത്തുള്ള സകല അനാവശ്യ കാര്യങ്ങള്‍ക്കുവേണ്ടിയും ചാടിതുള്ളുന്ന ഒരൊറ്റ രാഷ്ട്രീയക്കാരന്‍ എന്ക്കിലും നമുക്കുവേണ്ടി ശബ്ദം ഉയര്തിയോ? ഇല്ല നാട്ടുകാരെ ,ഇല്ല .അവര്‍ക്കാവശ്യം നമ്മുടെ വോട്ടു മാത്രമാണ്.നമ്മുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്കൊരിക്കലും വിഷയമല്ല .
പണ്ടൊരു പുണ്യവാളന്‍ കേരളം ഭരിച്ചപ്പോലാണ് നമ്മള്‍ എല്ലാ വിശേഷ ദിവസങ്ങളിലും നീറ്റ്‌ ആയി തുടങ്ങിയത് (അങ്ങോരു പറയുന്നത് ,മാവേലിക്കുശേഷം കേരളത്തിലെ ഏക പ്രജാ ക്ഷേമ തല്‍പ്പരന്‍ താനായിരുന്നെന്നാണ്..നമ്മു സമ്മതിക്കാന്‍ പറ്റുമോ ?ഒരിക്കലുമില്ല .).അതുവരെ എല്ലാ ഒന്നാം തീയതികളിലും ശമ്പളം വാങ്ങി ഷാപ്പി പോയി ഫിറ്റ്‌ ആയിരുന്ന നമ്മള്‍ ,അന്തോണി ഭരണ ശേഷം മുല്ലപ്പൂവും വാങ്ങി വന്നു ഭാര്യെ എടുത്തുയര്‍ത്തി വട്ടം കറക്കാന്‍ തുടങ്ങി .അത് വരെ നമ്മള്‍ മുടിയില്‍ പിടിചായിരുന്നല്ലോ വട്ടം കറക്കല്‍.അതുവരെ @#$%^& മോളെന്നു വിളിച്ചിരുന്ന നമ്മള്‍ അതിനു ശേഷം മോളെന്നു മാത്രം വിളിച്ചു തുടങ്ങിയല്ലോ...എല്ലാ വിശേഷ ദിവസങ്ങളിലും ഷാപ്പില്‍ അട്ടിപ്പേര് കിടന്നിരുന്ന നമ്മള്‍ ,പിന്നീട് രാവിലെ എഴുനേറ്റു കുളിച്ചു അമ്പലത്തിലും പള്ളീലും പോകാന്‍ തുടങ്ഗീലെ ? എന്റെ എളിയ അഭിപ്രായത്തില്‍ കേരളം പരശുരാമന് മുന്‍പും പിന്‍പും എന്നത് മാറ്റി,അന്തോനിക്ക്ക് മുന്‍പും പിന്‍പും എന്നാക്കി മാറ്റണം.
എന്താ ഇതിനെല്ലാം കാരണം.?അങ്ങേരു ഭരിച്ചപ്പോള്‍ ചാരായം എന്ന വെളുത്തിരിക്കുന്ന കുടിവെള്ളം നിരോധിച്ചു. അവനായിരുന്നത്രെ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.കള്ളിണോ വിദേശ മദ്യതിനോ യാതൊരു പ്രശനവും ഇല്ല.അതൊന്നും കഴിച്ചാല്‍ നമ്മള്‍ ഫിറ്റാവുകയും ഇല്ല.ഫിറ്റായില്ലെന്കില്‍ പിന്നെ എന്ത് പ്രശനം. ?നമ്മുടെ സുഖമൊന്നും അങ്ങേര്‍ക്കു വിഷയമല്ലല്ലോ .അങ്ങനെയാണ് നമ്മളെ ഓര്‍ത്തു വേദനിക്കുന്ന കുറെ പേര്‍ മൂല വെട്ടി കണ്ടു പിടിച്ചത്.ചാരായം പോലിരിക്കുമെന്നെ ഉള്ളു.അതിന്റെ യാതൊരു കുഴപ്പവും ഇല്ല.അതുകൊണ്ട് സര്‍ക്കാര്‍ വില്‍ക്കാന്‍ അനുവാദവും കൊടുത്തു.പക്ഷെ കള്ളെന്നു പറഞ്ഞെ വില്ക്കവു.വേണമെങ്കില്‍ അല്‍പ്പം നിറം ചേര്‍ത്തോ .അപ്പോള്‍ വിദേശിയായി.വിദേശികള്‍ക്ക് എന്നും ഇന്ത്യയില്‍ വിലയും കൂടുതലാണല്ലോ .അപ്പൊ നിങ്ങള് ചോദിക്കും കള്ളു കച്ചവടം നിര്‍ത്തിയാല്‍ അല്ലേലും ഒന്നുമില്ലാത്ത നമ്മുടെ ഖജനാവ് പൂട്ടുലെ എന്ന് .അങ്ങനെ ഉണ്ടാവതിരിക്കാനാണ് ബിവേരജസ് കോര്‍പറേഷന്‍ എന്ന സര്‍ക്കാര്‍ കള്ളു കട തുടങ്ങിയത്.ഇവര് നല്ല നിറവും മണവും രുചിയുമുള്ള വിദേശിയെ മാത്രമെ വില്ക്കു.ഈ ചാരായത്തിനു മാത്രമെ പ്രശ്നമുള്ളൂ എന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നല്ലോ .അമൃത്‌ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും നല്ലത് വിദേശ മദ്യം ആണെന്നാണ് പറയുന്നത്. അതുകൊണ്ടാണ് കേരളീയര്‍ ഇപ്പോള്‍ ബൈസെപ്സ് മുഴപ്പിച്ചു "എന്റെ ആരോഗ്യത്തിന്റെ രഹസ്യം വിദേശ മദ്യം" എന്ന് പറയുന്നത്.
എന്നാലും ദോഷം പറയരുതല്ലോ.ആപത്തു കാലത്ത്
ബിവേരജസ് കോര്‍പറേഷന്‍ മാത്രമെ കണ്ടുള്ളൂ.അവര് മാത്രമെ ഓണക്കാലത്തെ നിരോധനം മാറ്റണം എന്ന് പറഞ്ഞുള്ളൂ,മാത്രമല്ല് അച്ഛനായ സര്‍ക്കാരിനു മേപ്പടി ആവശ്യത്തില്‍ കത്ത് വരെ അയച്ചത്രെ !ഇതൊക്കെ വായിച്ചിട്ട് എനിക്ക് കുളിര്കൊരീട്ടു വയ്യ .ഇനിയെങ്കിലും സര്‍ക്കാരിനു മനം മാറ്റം ഉണ്ടാകുമെന്നും ,365 ദിവസോന്നും "സാധനം "മുടക്കമില്ലാതെ ലഭ്യമാക്കാന്‍ ഉള്ള വഴികള്‍ ഉണ്ടാക്കുമെന്നും കരുതുന്നു .റേഷന്‍ കടകള്‍,മാവേലി സ്റ്റോര്‍ എന്നിവയോട് അനുബന്ധിച്ച് ഒരു ഔട്ലെറ്റ് തുടങ്ങാവുന്നതാണ് .

ബിവേരജസ് കോര്പോരെഷന് എന്റെ വക ഒരു പരസ്യ വാചകം "മദ്യം കഴിക്കണം ഇന്നൊന്നാം തീയതിയായ്‌ ,ഒന്നാം തീയതിയായ്‌."
(പ്രേരണ..ഒരു പരസ്യം )

21 August 2009

കല്ലടയാറ്

ഒരു ഞായറാഴ്ച. രാവിലെ വീട്ടുമുറ്റത്ത്‌ വെറുതെ ഇരിക്കുകയായിരുന്നു ഞാന്‍.അപ്പോളാണ് കുറച്ചു അപ്പുറത്ത് നിന്ന് ഒരു ബഹളം കേട്ടത്.എന്താണെന്നു ചോദിച്ചപ്പോള്‍ അപ്പുറത്തെ ചേച്ചി ആണ് മറുപടി പറഞ്ഞത്."നമ്മടെ കുഞ്ഞിരാമേട്ടനെ പോലീസ് പിടിച്ചു ".ഞാന്‍ അത് കേട്ടോന്നു ഞെട്ടി.നിങ്ങള് വിചാരിക്കും ,ഇനിയിപ്പോ സഹകള്ളനായ എന്നെ പിടിക്കാനും പോലീസ് വരും എന്നൊക്കെ വിചാരിച്ചായിരിക്കും എന്ന് !!!എന്നാല്‍ അതൊന്നും ആയിരുന്നില്ല കാര്യം.നാട്ടിലെ ഒരു മാന്യനായ കുഞ്ഞിരാമേട്ടനെ പോലീസുകാര് പൊക്കി എന്ന് കേട്ടപ്പോളുണ്ടായ ധാര്‍മിക രോഷത്തിന്റെ ഞെട്ടലായിരുന്നു അത് !

ഈ സംഭവം നടക്കുന്നത് എന്റെ അമ്മയുടെ തറവാട് സ്ഥിതിചെയ്യുന്ന ,അടൂരിനും 10 കിലോമീറെര്‍ അകലെ കല്ലടയാറ്റിന്‍ തീരത്തുള്ള ഒരു ഗ്രാമത്തിലാണ്.(കഥാപ്രസംഗം പോലുണ്ടില്ലെ ?)അവിടുത്തെ ഒരു സാധാരണ കര്‍ഷകന്‍ മാത്രം ആയിരുന്നു കക്ഷി.വയസു പത്തറുപതു ആയെങ്കിലും ആയകാലത്തും ഇപ്പോളും നല്ലവണ്ണം അധ്വാനിച്ചു ജീവിക്കുന്നതിനാല്‍ ഇപ്പോളും സ്റ്റീല്‍ ബോഡി തന്നെ .പ്രത്യേകിച്ച് ഒരു അസുഖവും പറയാനില്ല.മൂന്നു ആണ്മക്കള്‍.എല്ലാവര്ക്കും സെന്‍സെസ് ഡയറക്ടേരറ്റില് പിടിപ്പതു ജോലിയും ! അതിന്റെ പേരില്‍ വല്ല പെണ്പിള്ളരുടെയും അച്ചന്മാര്‍ തെറി വിളിക്കുന്നത്‌ മാത്രം ആയിരുന്നു ഒരു ബുദ്ധി മുട്ട് !
കുഞ്ഞിരാമെട്ടന്ടെ ഏക ദുശീലം മദ്യപാനമായിരുന്നു. എന്ന് വെച്ച് പുള്ളി എല്ലാ ദിവസവും കിറുങ്ങി നടക്കുകയൊന്നുമില്ല.മിക്കവാറും ചന്ത ആഴ്ച്ചയ്യായ വെള്ളി ആഴ്ച ആയിരിക്കും കലാപരുപാടി .ഇവിടിങ്ങളില്‍ "ഒഴിച്ച് കൊടുപ്പ് " എന്നൊരു കര്‍മം നിര്‍വഹിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഉണ്ട് .അവര്‍ കഷ്ട്ടപെട്ടു സര്‍ക്കാര്‍ മദ്യ ശാലയില്‍ പോയി വലിയ മദ്യ കുപ്പികള്‍ വാങ്ങി സ്റോക്ക് ചെയ്യുന്നു.എന്നിട്ട് വരുന്ന നാട്ടുകാര്‍ക്ക് അവര്‍ക്കിഷ്ട്ടപ്പെട്ട രുചികളില്‍ വിതരണം ചെയ്യുന്നു.!ഇതിനെ ആണ് "സഹകരണ വിപണനം കേരളീയം" എന്ന് പറയുന്നത്.കൂടെ കഴിക്കാന്‍ പൂവബഴം കിട്ടും.ഒരെന്നത്തിന് വെറും ഏഴ് രൂപ മാത്രം.നിങ്ങള് ചോദിക്കും ഇത് പിടിച്ചുപരിയല്ലെ,പാവപ്പെട്ട മദ്യപന്മാരെ പറ്റിക്കുക അല്ലെ എന്നൊക്കെ.അതിനകത്തെ റിസ്ക്‌ നിങ്ങള്ക്ക് മനസിലാകതതുകൊണ്ടാണ്.പോലീസിനും കള്ലെമാന്മാര്‍ക്കും എവിടുന്ന മാസപ്പടി കൊടുക്കുന്നത്?ഇത്തരം "ജനസേവന കേന്ദ്രങ്ങള്‍ "അടച്ചുപൂട്ടിയാല്‍ ഇവരൊക്കെ ദാഹജലം തേടി എവിടൊക്കെ അലയേണ്ടി വരും?അങ്ങനെ അലഞ്ഞു കനാലില്‍ വീണു മരിച്ചാല്‍ രാജ്യത്തിന് എന്തൊരു നഷ്ട്ടമായിരിക്കും ?നമ്മുടെ കഥാനായകനും സേവന കേന്ദ്രത്തിലെ മെമ്പര്‍ ആയിരുന്നു.

ഇനി അല്‍പ്പം ഭൂമി ശാസ്ത്രം.വലിയൊരു പാട ശേഖരത്തിന്റെ കരയിലാണ് ഈ സംഭവങ്ങളൊക്കെ.പാടം ചെന്ന് കേറുന്നത് ഒരു റോഡില്‍ .അത് കഴിഞു ഒരു കിലോമീറ്റെര്‍ ചെന്നാല്‍ കല്ലട ആറ് .ഈ പാടത്തിന്റെ നടുവിലൂടെ ഒരു അയോര്‍ട്ട പോലെ പ്രധാന വരമ്പ്.ഒരു "മാതിരി " കാറൊക്കെ പോകും.കുഞ്ഞിരാമേട്ടന്‍ സേവന കേന്ദ്രത്തില്‍ നിന്ന് വരുന്നതും ഇത് വഴി തന്നെ.മറ്റു ദിവസങ്ങളില്‍ ചാക്കും ചുമന്നു പോകുമ്പോള്‍ പോലും അനുഭവപ്പെടാത്ത വീതിക്കുറവ് അനുഭവിച്ചുകൊണ്ട്‌ ഒരു വിധം വരും.പിന്നീടുള്ള പരുപാടി റോഡ്‌ അരികിലെ കരണ്ടു പോസ്റ്റ്‌ പിഴുതു മാറ്റി വീതി കൂട്ടാന്‍ നോക്കുക എന്നതാണ്.അതെല്ലാം കഴിഞ്ഞു വീട്ടിലെത്തും.ഭാര്യ മര്‍ദിനി അകത്തു ചെന്നില്ലെങ്കില്‍ വീടുകാരും,നാട്ടുകാരും ഉറങ്ങും.ഇല്ലേല്‍ രണ്ടു കൂട്ടര്‍ക്കും ശിവരാത്രി.,കൂട്ടിനു ഡോള്‍ബി ദിടിസ് ല് ഭരണിപ്പാട്ടും !!
ഇങ്ങനൊക്കെ ആണെങ്കിലും പോലീസ് പിടിക്കാന്‍ മാത്രം ഒന്നും പ്രശ്നം ചേട്ടന്‍ ഒന്ടക്കാറില്ല.പിന്നെ എന്തായിരിക്കും കാരണം?
വൈകുന്നേരം ആണ് വാര്‍ത്ത കിട്ടിയത്.ചേട്ടന്‍ സേവന കേന്ദ്രത്തില്‍ നിന്ന് വരുന്നവഴി.കുറച്ചു കഴിഞ്ഞപ്പോള്‍ ദേഹത്തോക്കെ ഒരു നനവ്.ചുറ്റും നോക്കിയപ്പോള്‍ ആണ് മനസിലായത് കിടക്കുന്നത് കല്ലടയാറ്റില്‍ !!അതോടെ മരണ വെപ്രാളം ആയി..എങ്ങനെ എങ്കിലും രക്ഷപെടണമല്ലോ.നോക്കിയപ്പോള്‍ കയ്യെത്തുന്ന ദൂരത്തു മരങ്ങള്‍ നില്‍ക്കുന്നു.ചേട്ടന്‍ വെപ്രാളത്തില്‍ ഒരു മരത്തില്‍ കയറി പിടിച്ചു.കഷ്ടകാലത്തിനു അത് കൂടിങ്ങു പോന്നു .പിന്നെ പിടിച്ച കുറെ മരങ്ങളും പിഴുതു പോന്നപ്പോള്‍ ചേട്ടന്‍ മരിക്കാന്‍ തയ്യാറെടുത്തു.അപ്പോളാണ് അയലോക്കത്തെ സുകുമാരന്‍ ചേട്ടന്‍ അത് വഴി വന്നതും ,സാഹസികമായി രക്ഷപെടുതിയതും ..ഹാവു..രക്ഷപെട്ടല്ലോ..അതിനെന്തിനാ പോലീസ് പിടിച്ചത് ?അതിനെ മറുപടി ,ഭാര്യ, ഭാര്‍ഗവി ചേച്ചി ആണ് പറഞ്ഞത്.

"ഒന്നും രണ്ടുമല്ല 12 മൂട് കപ്പയാ പിഴുതത് !!!"

സംഭവം ചേട്ടന്‍ വെള്ളത്തില്‍ വീണു .പക്ഷെ അത് വരമ്പിന്റെ ഒരതുണ്ടായിരുന്ന കൈത്തോടായിരുന്നു.മരമെന്നു കരുതി പിടിച്ത്തു തൊട്ടടുത്തുള്ള പണയില്‍ വിജയന്‍ പിള്ള കൃഷി ചെയ്തിരുന്ന,വിളവെടുക്കരായ മരചീനിയിലും !!!

NB: വിജയന്‍ പിള്ള പരാതി കൊടുത്തു.ചേട്ടന്‍ അടിയും കൊണ്ടു,നഷ്ടപരിഹാരവും കൊടുത്തു.അതോടെ അങ്ങേര് നന്നായി..സ്വന്തമായി കുപ്പി വീട്ടില്‍ വാങ്ങി വെച്ച് അടിച്ചു തുടങ്ങി !!!